ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !




ഒരു നുണ ആയിരം പ്രാവശ്യം ആവർത്തിച്ചു പറഞ്ഞാൽ അത് സത്യമാണെന്ന് കേൾക്കുന്നവർ വിശ്വസിയ്ക്കും എന്നതാണ് ഗിബ്‌ലീസിയൻ പ്രോപഗണ്ടയുടെ അടിസ്ഥാനതത്വശാസ്ത്രം. യാതൊരു അടിസ്ഥാനവും ഇല്ലാത്ത ഒരു നുണ, പരസ്പരബന്ധമില്ലാത്ത വസ്തുതകളുമായി കൂട്ടിക്കുഴച്ച്, സാമാന്യബോധത്തിന്  നിരക്കാത്ത വിധം വ്യാപകമായും, തുടര്ച്ചയായും പ്രചരിപ്പിച്ചു കൊണ്ടേയിരിയ്ക്കുക.,.. ഒരുപാട് കേട്ട് കേട്ട് ഒടുവിൽ ആ നുണ സത്യമാണെന്ന് സാധാരണക്കാർ വിശ്വസിയ്ക്കും എന്നതാണ് അതിന്റെ പ്രവർത്തനരീതി.

ഫാസിസ്റ്റുകൾ എല്ലാക്കാലത്തും ഇത്തരം സംഘടിതനുണപ്രചാരണത്തെ ആശ്രയിയ്ക്കുന്നവരാണ്. രാത്രിയുടെ മറവിൽ ജർമ്മൻ പാർലമെന്റിന് സ്വന്തം അനുയായികൾക്കൊണ്ട് തീ വെയ്പ്പിച്ചിട്ട്, കമ്മ്യുണിസ്റ്റുകാരാണ് അത് ചെയ്തത് എന്നാരോപിച്ച് ജർമ്മൻ കമ്മ്യുണിസ്റ് പാർട്ടിയെ നിരോധിയ്ക്കുകയും, കമ്മ്യുണിസ്റ്റുകാരെ കൂട്ടക്കൊല ചെയ്യുകയും ചെയ്ത അഡോൾഫ് ഹിറ്റ്ലർ മുതൽ രാത്രിയുടെ മറവിൽ മുസ്‌ലിം പള്ളിയ്ക്കരുകിൽ പശുവിന്റെ മാംസഅവശിഷ്ടങ്ങൾ കൊണ്ടിട്ടിട്ട്, രാവിലെ "ഗോവധം നടത്തിയേ" എന്ന് നിലവിളിച്ച്  ആളെക്കൂട്ടി, ശത്രുത ഉള്ള മുസ്ലീങ്ങളെ ആൾക്കൂട്ടകൊല ചെയ്യുന്ന വടക്കേഇന്ത്യൻ സംഘികളുടെയും വരെ ഉദാഹരണങ്ങൾ ഏറെയുണ്ട്..

ഇത്തരത്തിൽ ഒരു പുതിയ ഒരു നുണക്കഥ ഇപ്പോൾ സംഘി ഫാക്ടറികൾ ഉത്പാദിപ്പിച്ച് പ്രചരിപ്പിയ്ക്കുന്നുണ്ട്. സി.പി.എം നേതാവായിരുന്ന സോമനാഥ്‌ മുഖർജിയുടെ അച്ഛൻ നിർമ്മൽചന്ദ്ര മുഖർജി അഖിലഭാരത ഹിന്ദു മഹാസഭയുടെ പ്രസിഡന്റ് ആയിരുന്നു എന്നും അതിനാൽ ആർ.എസ്.എസ് അല്ല, കമ്മ്യുണിസ്റ്റുകാരാണ് ഗാന്ധിവധത്തിന് പിന്നിൽ എന്നുമാണ് ഈ പുതിയ നുണപ്രചാരണം. സംഘിതലച്ചോറുകൾ ഏറെ കഷ്ടപ്പെട്ട് സൃഷ്ടിച്ചെടുത്ത ഈ ഗിബ്‌ലീസ്‌ നുണ ഇപ്പോൾ വ്യാപകമായി പ്രചരിപ്പിയ്ക്കപ്പെടുന്നതിനാൽ, അതിനെ പൊളിച്ചെടുക്കേണ്ടത്, സത്യത്തിൽ വിശ്വസിയ്ക്കുന്നവരുടെ ഉത്തരവാദിത്വമാണ്.

നുണപ്രചാരണം എന്തിന്?

1948 ജനുവരി 30 ന് ഇന്ത്യ എന്ന രാഷ്ട്രം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൊലപാതകം കണ്ടു നടുങ്ങി. രാജ്യത്തിന് സ്വാതന്ത്ര്യം നേടിതന്ന സമരത്തിന്റെ നായകസ്ഥാനത്ത് നിന്ന, ജനങ്ങൾ "ബാപ്പു" എന്ന് സ്നേഹപൂർവ്വം വിളിച്ച, അഹിംസയുടെ പ്രവാചകനായിരുന്ന രാഷ്ട്രപിതാവിന്റെ നെഞ്ചിൽ നാഥുറാം വിനായകഗോഡ്‌സെ എന്ന മതഭ്രാന്തൻ വെടിയുതിർത്തപ്പോൾ, ജാതിമത ഭേദമില്ലാതെ, അതിർത്തി വ്യത്യാസമില്ലാതെ ലോകമെമ്പാടുമുള്ള മനുഷ്യർ തേങ്ങി.

എന്നാൽ അപ്പോൾ ആ ഹീനമായ കൊലപാതകത്തിൽ സന്തോഷിച്ച്, ഇന്ത്യയിൽ പലയിടത്തും മധുരം വിളമ്പാനും കുറച്ച് ആളുകൾ ഉണ്ടായിരുന്നു. രാഷ്ട്രീയ സ്വയം സേവാസംഘ് എന്ന ആർ.എസ്.എസ് വർഗീയവാദികളാണ് ഗാന്ധിവധത്തെ ആഘോഷമാക്കിയത്.

എന്നാൽ ജനങ്ങൾ അതോടെ അവർക്കെതിരെ തിരിഞ്ഞു. ഇന്ത്യയൊട്ടാകെ ആർ.എസ്.എസ് ഓഫിസുകൾ ജനങ്ങൾ കൈയേറി തല്ലി തകർത്തു. കേന്ദ്രആഭ്യന്തരമന്ത്രിയായിരുന്ന സർദാർ വല്ലഭായ് പട്ടേൽ ഉടനെത്തന്നെ ആർ.എസ്.എസ്സിനെ നിരോധിയ്ക്കുകയും ചെയ്തു.

ഗാന്ധിവധത്തിൽ പ്രതികളായ നാഥുറാം ഗോഡ്സെയും, അയാളുടെ സഹോദരൻ ഗോപാൽ ഗോഡ്സെയും ആർ. എസ്.എസ് സജീവപ്രവർത്തകരും,  മറ്റൊരു പ്രതിയായ വി.ഡി. സവർക്കർ ആർ.എസ്.എസ് ത്വാതികാചാര്യനും ആയിരുന്നു. ആർ.എസ്.എസ് എന്ന സംഘടയ്ക്ക് ലിഖിതമായ മെമ്പർഷിപ്പ് സമ്പ്രദായം നിലവിൽ ഇല്ലാതിരുന്നതിനാൽ,  ഗോഡ്‌സെ ഇപ്പോൾ ഞങ്ങളുടെ മെമ്പർ അല്ല എന്ന് പറഞ്ഞ് കേസിൽ നിന്നും തലയൂരാനാണ് ആർ.എസ്.എസ് ശ്രമിച്ചത്. ആ സാങ്കേതികത്വത്തിൽ കടിച്ചു തൂങ്ങി, പട്ടേലിന്റെ മുന്നിൽ "ലേലുഅല്ലു"പറഞ്ഞ് നിരോധനം പിൻവലിച്ചു എങ്കിലും, ഗാന്ധിവധത്തിന്റെ കറ എല്ലാക്കാലത്തും അവരെ വേട്ടയാടി കൊണ്ടിരുന്നു.

ഓരോ ജനുവരി 30നും ഗാന്ധിജിയുടെ രക്തസാക്ഷിദിനത്തിൽ രാജ്യം ആ ഹീനമായ കൊലപാതകത്തെ ഓർക്കുമ്പോഴെല്ലാം, തങ്ങളുടെ നേരെ ചൂണ്ടപ്പെടുന്ന വിരൽ ആർ.എസ്.എസ്സിനെ അസ്വസ്ഥമാക്കിയിരുന്നു. രാഷ്ട്രപിതാവിന്റെ കൊലപാതകികൾ എന്ന ആരോപണത്തിൽ നിന്നും രക്ഷപ്പെടാൻ സംഘപരിവാർ  തലച്ചോറുകൾ കണ്ടുപിടിച്ച പുതിയ തന്ത്രമാണ്, നിർമ്മൽ ചാറ്റർജിയെ ഇതിലേയ്ക്ക് വലിച്ചിടുക എന്നത്.

മാപ്പാക്കാൻ കഴിയാത്ത ശുദ്ധഅസംബന്ധമാണ് സംഘപരിവാർ പ്രചരിപ്പിയ്ക്കുന്നത്.

അത് മനസ്സിലാക്കണമെങ്കിൽ നിർമ്മൽ ചന്ദ്ര ചാറ്റർജി ആരാണെന്ന് ആദ്യം പഠിയ്ക്കണം. ഹിന്ദുമഹാസഭയുടെ ചരിത്രം അറിയണം.

അഖില ഭാരത ഹിന്ദു മഹാസഭ

1906ൽ ഉണ്ടായ ആൾ ഇന്ത്യ മുസ്‌ലിം ലീഗിന് ബദലായും, മോർലി മിന്റോ പരിഷ്‌കാരങ്ങൾ മൂലം ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും പ്രത്യേകം നിയോജകമണ്ഡലങ്ങൾ രൂപീകരിയ്ക്കാനുള്ള ബ്രിട്ടീഷ് സർക്കാരിന്റെ തീരുമാനം ഉണ്ടായ അവസ്ഥ നേരിടാനുമാണ് വിവിധ പ്രവിശ്യകളിൽ പ്രാദേശിക ഹിന്ദുമഹാസഭകൾ ഉണ്ടായത്. ഇത്തരം പ്രാദേശികസംഘടനകളൊക്കെ ഒരുമിച്ച് 1915ലാണ് അഖിലഭാരത ഹിന്ദു മഹാസഭ എന്ന ഹിന്ദുരാഷ്ട്രീയ സംഘടന ഇന്ത്യയിൽ ഉണ്ടായത്.  ലാലാ ലജ്പത് റായ്, മദൻമോഹൻ മാളവ്യ,  ലാൽ ചന്ദ്,  ഷാദി ലാൽ, കെ.ബി.ഹെഡ്‌ഗേവാർ എന്നിവരൊക്കെയായിരുന്നു സ്ഥാപകനേതാക്കൾ. രാജ്യത്തിലെ ഹിന്ദുസമൂഹത്തിന്റെ താത്പര്യങ്ങൾ സംരക്ഷിയ്ക്കുക എന്നതായിരുന്നു സംഘടനയുടെ ലക്‌ഷ്യം. മഹാത്മാഗാന്ധി സംഘടനയുടെ രൂപീകരണയോഗത്തിൽ പങ്കെടുത്ത് ആശംസകൾ അർപ്പിച്ച് സംസാരിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.

മിതവാദികളായ ലാലാ ലജ്പത് റായ്, മദൻമോഹൻ മാളവ്യ തുടങ്ങിയ കോൺഗ്രസ്സുകാരായ സ്വാതന്ത്ര്യസമരനേതാക്കൾ തലപ്പത്ത് ഉണ്ടായിരുന്നതിനാൽ, ഹിന്ദു മഹാസഭയും കോൺഗ്രെസ്സിനെപ്പോലെ ഗാന്ധിജിയുടെ അഹിംസയിൽ ഊന്നിയ പ്രവർത്തനരീതികളാണ് തുടർന്നത്.
എന്നാൽ 1928ൽ ലാലാലജ്പത്‌ റായിയുടെ മരണത്തിന് ശേഷം, സംഘടന ബാലകൃഷ്ണ ശിവറാം മൂന്ജെ, വിനായക് ദാമോദർ സവർക്കർ എന്നീ തീവ്രവാദി നേതാക്കളുടെ നിയന്ത്രണത്തിൽ ആയി. മുസ്‌ലിം വിരോധവും മതവർഗ്ഗീയതയും സംഘടനയുടെ  സ്വഭാവത്തെത്തന്നെ മാറ്റി മറിച്ചു. ഇനി സ്വാതന്ത്യ്രസമരത്തിൽ പങ്കെടുക്കില്ല എന്ന് ബ്രിട്ടീഷുകാർക്ക് മാപ്പെഴുതികൊടുത്ത, വി.ഡി.സർക്കർ സംഘടനയുടെ അനിഷേധ്യനേതാവായി മാറി.

1925ലാണ് ഹിന്ദുമഹാസഭ സ്ഥാപകനേതാവായ ഹെഡ്ഗെവാർ രാഷ്ട്രീയ സ്വയം സേവാസംഘം (R.S.S) എന്ന സാമൂഹികസംഘടന രൂപീകരിയ്ക്കുന്നത്. അക്കാലം മുതൽ ഹിന്ദുമഹാസഭയും ആർ.എസ്.എസ്സും ഒരുമിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. ആർ.എസ്.എസ്സിൽ പ്രവർത്തിച്ചിരുന്ന ഭൂരിപക്ഷം സ്വയംസേവകരും ഹിന്ദുമഹാസഭയുടെയും രാഷ്ട്രീയപ്രവർത്തകരായിരുന്നു. കാരണം അക്കാലത്ത് ഹിന്ദു രാഷ്ട്രീയ പാർട്ടിയായി ഹിന്ദുമഹാസഭ മാത്രമേ ഉണ്ടായിരുന്നുള്ളൂ.


നിർമ്മൽചന്ദ്ര ചാറ്റർജി ആരാണ്?


നിർമ്മൽചന്ദ്ര ചാറ്റർജി ദേശീയവാദിയായ ബോലാനാഥ്‌ ചാറ്റർജിയുടെ മകനായി 1895ലാണ്  ജനിച്ചത്. തന്റെ മേലധികാരിയായി ഒരു ബ്രിട്ടീഷ് ഓഫിസറെ നിയമിച്ചതിൽ പ്രതിഷേധിച്ച് കൽക്കത്ത മുനിസിപ്പാലിറ്റിയിലെ എഞ്ചിനീയറിങ് വിഭാഗത്തിൽ ഉണ്ടായിരുന്ന ജോലി രാജി വെച്ച ദേശാഭിമാനിയായിരുന്നു ബോലാനാഥ്‌ ചാറ്റർജി. ജോലി ഇല്ലാതായതിനാൽ ആ കുടുംബം പല സാമ്പത്തികപ്രതിസന്ധികളും നേരിട്ടു. ബസ്സിന്‌ കാശില്ലാത്തതിനാൽ സ്ക്കൂളിൽ പഠിയ്ക്കാനായി കിലോമീറ്ററുകളോളം നടന്നു പോയിരുന്ന ഒരു ബാല്യകാലം നിർമ്മൽചന്ദ്ര ചാറ്റർജിയ്ക്ക് ഉണ്ട്. എങ്കിലും പഠിയ്ക്കാൻ മിടുക്കനായിരുന്ന അദ്ദേഹം നല്ല വിദ്യാഭ്യാസം നേടുകയും,   ഉന്നതവിദ്യാഭ്യാസത്തിനായി കടൽ കടന്ന് ഇംഗ്ലണ്ടിൽ എത്തി ലണ്ടൻ മിഡിൽ ടെമ്പിൾ സ്‌കൂളിലും,  ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിലും പഠിച്ചു നിയമത്തിൽ ബാരിസ്റ്റർ ബിരുദം നേടുകയും ചെയ്തു. നാട്ടിൽ തിരികെയെത്തിയ അദ്ദേഹം കൽക്കട്ട ഹൈകോടതിയിൽ വക്കീലായി പ്രാക്ടീസ് തുടങ്ങി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ അദ്ദേഹം മികച്ച ഒരു അഭിഭാഷകൻ എന്ന പേര് നേടി.


നല്ലൊരു ഹിന്ദുമതഭക്തനായ അദ്ദേഹം, കൊണ്ഗ്രെസ്സ് പ്രസിഡന്റായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ യുക്തിവാദ വീക്ഷണങ്ങളോട് കടുത്ത എതിർപ്പ് പുലർത്തിയിരുന്നു. അത് കൊണ്ട് തന്നെ കൊണ്ഗ്രെസ്സ് പ്രസ്ഥാനത്തിന്റെ നിശിത വിമർശകനായി അദ്ദേഹം മാറി. ഹിന്ദുമതധർമ്മങ്ങളെയും, മൂല്യങ്ങളെയും സംരക്ഷിയ്ക്കുന്നതിൽ കൊണ്ഗ്രെസ്സ് പാർട്ടി പരാജയമാണ് എന്നദ്ദേഹം ആരോപിച്ചു.

1940ൽ കൽക്കട്ട മുനിസിപ്പൽ തെരെഞ്ഞെടുപ്പ് സമയത്ത് ഹിന്ദുമഹാസഭ നേതാക്കൾ അദ്ദേഹത്തെ സന്ദർശിച്ച്, ബലിഗുങ്ങേ മണ്ഡലത്തിൽ നിന്നും മത്സരിയ്ക്കണമെന്ന് അഭ്യർത്ഥിച്ചു. സമൂഹത്തിൽ അദ്ദേഹത്തിന് ഉണ്ടായിരുന്ന ജനപിന്തുണയാണ് ആ അഭ്യർത്ഥനയ്ക്ക് കാരണം. അങ്ങനെ, കൊണ്ഗ്രെസ്സ് വിരോധിയായിരുന്ന അദ്ദേഹം രാഷ്ട്രീയത്തിൽ ഇറങ്ങി ഇലക്ഷനിൽ മത്സരിച്ചു. ശക്തനായ കൊണ്ഗ്രെസ്സ് സ്ഥാനാർത്ഥിയെ തോൽപ്പിച്ച് അദ്ദേഹം കൽക്കട്ട മുനിസിപ്പൽ കൗൺസിലർ ആയി.

ക്രമേണ അദ്ദേഹം ബംഗാൾ ഹിന്ദു മഹാസഭയുടെ പ്രസിഡന്റും, അഖിലേന്ത്യാ ഹിന്ദു മഹാസഭയുടെ വൈസ് പ്രസിഡന്റും ആയി. ബംഗാളിലായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവർത്തനം മുഴുവനും.

വ്യക്തിപരമായ നിലപാടുകൾ  

വ്യക്തമായ ഫാസ്റ്റിസ്റ്റ് വിരുദ്ധ അക്രമവിരുദ്ധ നിലപാടുകളാണ് എന്നും നിർമ്മൽ ചാറ്റർജി സ്വീകരിച്ചിരുന്നത്. 1941 ഫെബ്രുവരിയിൽ ലോകമഹായുദ്ധത്തിലെ നിലപാട് അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു.

 "Our passionate adherence to democracy and freedom is based on the spiritual recognition of the Divinity of man. We are not only non-communal but we are nationalists and democrats. The Anti-Fascist Front must extend from the English Channel to the Bay of Bengal."

("Hindu Politics" എന്ന പുസ്തകത്തിൽ നിന്നും, Calcutta 1945, page 13)

 1942 മാർച്ചിൽ അദ്ദേഹം തന്റെ നിലപാട് കൂടുതൽ വ്യക്തമാക്കി പറഞ്ഞു:

"In the conflict of ideologies the Hindus have made their position perfectly clear. We hate Nazism and Fascism. We are the enemies of Hitler and Mussolini. We are longing and struggling for our own emancipation and we want to repel any dictator who would try to reduce sections of humanity to slavery to serve the whims of his own megalomania." (Hindu Politics, page.26)

 1943 ഡിസംബറിൽ അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.:

"We are wholeheartedly anti-Fascist. Every anti-Imperialist must be anti-Fascist." (Hindu Politics page.68)

നാസി പാർട്ടിയെയും,ഹിറ്റ്ലറിനെയും ആരാധിച്ച ആർ.എസ്.എസ് തലവൻ ഗോൾവൾക്കറുടെയും V.D. സവർക്കറുടെയും  നേർവിപരീതമായിരുന്നു നിർമ്മൽ ചന്ദ്രചാറ്റർജിയുടെ നിലപാട് എന്ന് വ്യക്തം.

എന്നാൽ തന്റെ ഉറച്ച നിലപാടുകൾ കാരണം ഹിന്ദു മഹാസഭയ്ക്ക് ഉള്ളിൽ നിന്ന് തന്നെ ചില എതിർപ്പുകൾ നിർമ്മൽ ചന്ദ്ര ചാറ്റർജിയ്ക്ക് നേരിടേണ്ടി വന്നു. പ്രത്യേകിച്ചും തീവ്രനിലപാടുകാർ ആയിരുന്ന സവർക്കറിന്റെയും ആർ.എസ്.എസ് അനുയായികളുടെയും.

ഗാന്ധിജിയും നിർമ്മൽചന്ദ്രചാറ്റർജിയും

ഗാന്ധിജിയുടെ ആശയങ്ങളുടെ വലിയൊരു ആരാധകനായിരുന്നു നിർമ്മൽ ചന്ദ്രചാറ്റർജി. കൽക്കട്ട ഹൈഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന സമയത്താണ് അദ്ദേഹം മഹാത്മാഗാന്ധിയെ നേരിട്ട് പരിചയപ്പെടുന്നത്. ബാരിസ്റ്ററായിരുന്ന നിർമ്മൽ ചന്ദ്രചാറ്റർജി  ബാരിസ്റ്ററായ ഗാന്ധിയുടെ അടുത്ത സുഹൃത്തായി മാറി.


1946ൽ പാകിസ്ഥാൻ രൂപീകരിയ്ക്കണം എന്ന ആവശ്യമുയർത്തി മുസ്‌ലിം ലീഗ് രാജ്യമെമ്പാടും പ്രക്ഷോഭം അഴിച്ചു വിട്ടപ്പോൾ, മറ്റു പല സംസ്ഥാനങ്ങളെയും പോലെ ബംഗാളിലും ഹിന്ദു-മുസ്‌ലിം വർഗ്ഗീയലഹളകൾ പൊട്ടിപ്പുറപ്പെട്ടു. 
ആ ലഹള മുതലെടുത്ത് ആർ.എസ്.എസ്സുകാർ ആയുധമെടുത്ത് അഹിന്ദുക്കളെ കൊല്ലാൻ നടക്കുമ്പോൾ, സ്വന്തം അനുയായികളുമൊത്ത് വർഗ്ഗീയത പടർന്ന പ്രദേശങ്ങൾ സന്ദർശിച്ച് രണ്ടു മതനേതാക്കളെയും സന്ദർശിച്ച് സമാധാനശ്രമങ്ങൾ നടത്തുകയായിരുന്നു നിർമ്മൽ ചന്ദ്ര ചാറ്റർജി ചെയ്തത്. 

ആ സമയത്ത് ഗാന്ധിജി ബംഗാളിലെ നൊഖാലിയിലെ  ശ്രീറാംപുർ വില്ലേജിൽ 1946 ഡിസംബർ 5 ന് എത്തിയപ്പോൾ നിർമ്മൽ ചന്ദ്ര ചാറ്റർജി അദ്ദേഹത്തെ സന്ദർശിച്ചു സ്ഥിതിഗതികൾ വിവരിച്ചു ചർച്ചകൾ നടത്തി.

ഇന്ത്യയുടെ വിഭജനം നിർമ്മൽ ചന്ദ്ര ചാറ്റർജിയെ വല്ലാതെ വിഷമിപ്പിച്ചു. നെഹ്രുവിന്റെ അധികാരമോഹമാണ് വിഭജനത്തിന് കാരണമെന്ന് കരുതിയ അദ്ദേഹം കോൺഗ്രസ്സിന്റെയും നെഹ്‌റുവിന്റെയും വലിയ വിമർശകനായി മാറി.

ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷവും ബംഗാളിൽ വർഗ്ഗീയലഹള പടർന്നപ്പോൾ, ഗാന്ധിജി കൽക്കട്ടയിലെ ബലിയാഘട്ട എന്ന സ്ഥലത്തെ “ഹൈദരി മനസിൽ” എന്ന കെട്ടിടത്തിൽ താമസിച്ച് സമാധാനശ്രമങ്ങൾ നടത്തിയപ്പോഴും, നിർമ്മൽ ചന്ദ്രചാറ്റർജി അദ്ദേഹത്തിന് സഹായവുമായി കൂടെ ഉണ്ടായിരുന്നു.

വർഗ്ഗീയലഹളകൾ അവസാനിപ്പിയ്ക്കാനായി ഗാന്ധിജി മരണം വരെ ഉപവാസം തുടങ്ങി. അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായി തുടങ്ങി. നിരാഹാരം അവസാനിപ്പിയ്ക്കാൻ പലപ്രാവശ്യം നിർമ്മൽ ചന്ദ്ര ചാറ്റർജിയും മറ്റു നേതാക്കളും അഭ്യർത്ഥിച്ചിട്ടും ഗാന്ധിജി വഴങ്ങിയില്ല. ഗാന്ധിജിയുടെ ജീവൻ രക്ഷിയ്ക്കാൻ എല്ലാവരും കലാപങ്ങളും അക്രമങ്ങളും ഉടനെ നിർത്തണമെന്ന് ആവശ്യപ്പെട്ട് നിർമ്മൽ ചന്ദ്രചാറ്റര്ജിയും അനുയായികളും കൽക്കത്തയിൽ വ്യാപകപ്രചാരണം നടത്തി.

എന്നാൽ "ഗാന്ധിജി ചത്ത് തുലയട്ടെ" എന്ന് മുദ്രാവാക്യം പരസ്യമായി വിളിച്ച് അക്രമങ്ങൾ തുടരാനായിരുന്നു ആർ.എസ്.എസ്സുകാരുടെ ശ്രമം. എങ്കിലും ഗാന്ധിജിയുടെ നില വഷളാകാൻ തുടങ്ങിയതോടെ, ജനങ്ങൾ ക്രമേണ അവർക്കെതിരായപ്പോൾ, അവർക്കും സമാധാനശ്രമങ്ങൾക്ക് വഴങ്ങേണ്ടി വന്നു. അങ്ങനെ വർഗീയകലാപങ്ങൾ അവസാനിച്ചപ്പോൾ, 1947 സെപ്റ്റംബർ 4ന് ഗാന്ധിജി നിരാഹാരം അവസാനിപ്പിച്ചു.

ഹിന്ദുമഹാസഭയിൽ നിന്നുള്ള പിന്മാറ്റം  

1947 നവംബറിൽ ഗ്വാളിയാറിൽ നടന്ന ഹിന്ദുമഹാസഭയുടെ അഖിലേന്ത്യസമ്മേളനത്തിൽ പങ്കെടുത്ത നിർമ്മൽചന്ദ്ര ചാറ്റർജി, അദ്ധ്യക്ഷപദവി അലങ്കരിയ്ക്കുകയും ചെയ്തു. എങ്കിലും സവർക്കർ വിഭാഗവുമായുള്ള അദ്ദേഹത്തിന്റെ വിയോജിപ്പ് സമ്മേളനത്തിലും നിഴലിച്ചു.

രാജ്യത്തിൻറെ വിഭജനം ഏൽപ്പിച്ച മനസികാഘാതവും, വർഗ്ഗീയലഹളകൾ അവസാനിപ്പിയ്ക്കാൻ നടത്തിയ ശ്രമങ്ങളും, ഒക്കെ അദ്ദേഹത്തിന്റെ ശാരീരികാരോഗ്യത്തെ തളർത്തിയിരുന്നു. ജോലിയ്ക്ക് പോകാൻ പോലും കഴിയാതെ അദ്ദേഹം കിടപ്പിലായി. "Epidemic dropsy" എന്ന ഗുരുതരമായ അസുഖം ബാധിച്ചത് എന്നായിരുന്നു ഡോക്ടർമാർ കണ്ടുപിടിച്ചത്.  അവരുടെ നിർദ്ദേശപ്രകാരം അദ്ദേഹം കൽക്കട്ടയിലെ വീട്ടിൽ ചികിത്സയുടെ ഭാഗമായി പൂർണ്ണവിശ്രമത്തിലായി കഴിഞ്ഞു.

അക്കാലത്ത് കൽക്കട്ട ഹൈക്കോടതിയിൽ ജഡ്ജിയായി അദ്ദേഹത്തെ നിയമിയ്ക്കാൻ ശുപാർശ ഉണ്ടായി. ജഡ്ജിയായാൽ രാഷ്ട്രീയപ്രവർത്തനം പൂർണ്ണമായും അവസാനിപ്പിയ്ക്കേണ്ടി വരും. ഹിന്ദുമഹാസഭ വേണോ, അതോ കൽക്കട്ട ഹൈക്കോടതി ജഡ്ജി പദവി വേണോ എന്ന തീരുമാനം കുഴപ്പിയ്ക്കുന്നതായിരുന്നു. എങ്കിലും തന്റെ പ്രൊഫെഷണൽ ജീവിതത്തിനാണ് അദ്ദേഹം പ്രാധാന്യം കൽപിച്ചത്. ജഡ്ജിയുടെ ജോലി സ്വീകരിയ്ക്കാൻ അദ്ദേഹം തീരുമാനിച്ചു.

1948 ജനുവരിയി 31 ന് വീട്ടിൽ ഉറക്കത്തിലായിരുന്ന അദ്ദേഹത്തെ വിളിച്ചുണർത്തി മകനാണ് റേഡിയോയിൽ കേട്ട ഞെട്ടിയ്ക്കുന്ന വാർത്ത അറിയിച്ചത്. "ഗാന്ധിജി വധിയ്ക്കപ്പെട്ടിരിയ്ക്കുന്നു". ആ വാർത്ത അദ്ദേഹത്തിന് ജീവിതത്തിലെ ഏറ്റവും വലിയ ഷോക്കായിരുന്നു. 

താമസിയ്ക്കാതെ ഗോഡ്സെയ്ക്കും മറ്റു 9 പേർക്കും ഒപ്പം, ഗാന്ധിവധത്തിന് പിന്നിലെ ഗൂഢാലോചന നടത്തിയതിന് വി.ഡി. സവർക്കാർ അറസ്റ്റു ചെയ്യപ്പെട്ടു. പ്രഗത്ഭനായ വക്കീൽ എന്ന നിലയിൽ, തന്റെ അഭിഭാഷകനായി കോടതിയിൽ വാദിയ്ക്കാൻ സവർക്കർ നിർമ്മൽചന്ദ്രചാറ്റർജിയോട്  ആവശ്യപ്പെട്ടു. എന്നാൽ,  ഗാന്ധിജിയുടെ ഘാതകർക്ക് പിന്തുണ നൽകാൻ നിർമ്മൽ ചന്ദ്ര ചാറ്റർജി തയ്യാറായില്ല.  തന്റെ ഹിന്ദു മഹാസഭയുമായുള്ള രാഷ്ട്രീയബന്ധമെല്ലാം അവസാനിപ്പിച്ചതായാണ് നിർമ്മൽചന്ദ്ര ചാറ്റർജി മറുപടി നൽകിയത്.

അസുഖം ഭേദമായതിനെത്തുടർന്ന്, 1948 ജൂണിൽ നിർമ്മൽ ചന്ദ്ര ചാറ്റർജി കൽക്കട്ട ഹൈക്കോടതി ജഡ്ജിയായി ചുമതയേറ്റു. ജഡ്ജ് ആയതിനു ശേഷം, അദ്ദേഹം യാതൊരു വിധത്തിലുള്ള രാഷ്ട്രീയപ്രവർത്തനത്തിലും പങ്കെടുക്കാതെ ജുഡീഷ്യറിയുടെ അന്തസ്സ് കാത്തു.

എന്നാൽ ഒന്നര വർഷത്തിന് ശേഷം, കേന്ദ്രസർക്കാർ കൊണ്ടുവന്ന ജഡ്ജിമാർ രാജി വെച്ച ശേഷമോ, റിട്ടയർ ചെയ്തതിനു ശേഷമോ യാതൊരു നിയമവ്യവസ്ഥയുമായി ബന്ധപ്പെട്ട ജോലികളും ചെയ്യാൻ പാടില്ല എന്ന ഒരു പുതിയ ഡ്രാഫ്റ്റ് ബില്ലിനെതിരെ പ്രതിഷേധമായി, മറ്റു കുറെ ജഡ്ജിമാർക്കൊപ്പം നിർമ്മൽ ചന്ദ്ര ചാറ്റർജിയും ജോലി രാജി വെച്ചു.  തുടര്‍ന്ന് അദ്ദേഹം സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി.

പിന്നീടുള്ള സമയത്ത് അദ്ദേഹം ജോലിയ്‌ക്കൊപ്പം മനുഷ്യാവകാശ സംഘടനകളുമായി ബന്ധപ്പെട്ട് സാമൂഹ്യപ്രവർത്തനവും തുടങ്ങി. പ്രശസ്ത മനുഷ്യാവകാശ സംഘടനയായിരുന്ന ആള്‍ ഇന്ത്യാ സിവില്‍ ലിബര്‍ട്ടീസ് കൗണ്‍സിലിന്റെ പ്രസിഡന്റായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ആ സംഘടനയുമായി ബന്ധപ്പെട്ട്,  ഭരണകൂടത്താല്‍ വേട്ടയാടപ്പെടുന്ന കമ്മ്യൂണിസ്റ്റുകാരുടെയും,  ദളിതരുടെയും,  ന്യൂനപക്ഷങ്ങൾ  ഉള്‍പ്പെടെയുള്ളവരുടെയും കേസുകളില്‍, സുപ്രീം കോടതിയിലും, രാജ്യത്തെ വിവിധ ഹൈക്കോടതികളിലും കേസ് നടത്തിപ്പില്‍ സഹകരിച്ച്, വക്കീലായി അദ്ദേഹം ഹാജരായി വാദിച്ചു. പ്രതിഫലം പോലും വാങ്ങാതെയാണ് സുപ്രീം കോടതിയിലടക്കം ഈ സേവനം അദ്ദേഹം നല്‍കിയത്.

സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്, ആള്‍ ഇന്ത്യാ ബാര്‍ കൗണ്‍സില്‍ ട്രഷറര്‍, ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഓഫ് ജൂറിസ്റ്റ് ഇന്ത്യന്‍ ബ്രാഞ്ച് വൈസ് പ്രസിഡന്റ് തുടങ്ങിയ അനവധി പദവികള്‍ വഹിച്ചിട്ടുള്ള അദ്ദേഹം,  നിരവധി അന്താരാഷ്ട നിയമ സമ്മേളനങ്ങളില്‍ ഇന്ത്യയുടെ പ്രതിനിധിയായി പങ്കെടുക്കുകയും, അന്താരാഷ്ട്ര കോടതികളില്‍ രാജ്യത്തിന്റെ അഭിഭാഷകനായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയപ്രതിയോഗി ആയിരുന്നിട്ട് കൂടി, അന്നത്തെ കേന്ദ്രഭരണ കക്ഷിയായിരുന്ന കോണ്‍ഗ്രസിനും നിയമവിഷയങ്ങളില്‍ അദ്ദേഹത്തിന്റെ സേവനം പലതവണ തേടേണ്ടിവന്നിട്ടുണ്ടെന്ന് ചുരുക്കം.

ഗാന്ധിവധവും സവർക്കറും

ഗാന്ധിവധത്തിന്റെ വിചാരണ നടന്ന് 1949 ഫെബ്രുവരിയിൽ വിധി പ്രഖ്യാപിച്ചു. നാഥുറാം ഗോഡ്സെയ്ക്കും, നാരായൺ ആപ്‌തെയ്‌ക്കും വധശിക്ഷയും, മറ്റു എട്ടു പേർക്ക് ജീവപര്യന്തവും കിട്ടി.  



ഗാന്ധിവധകേസിൽ പ്രതിയായിരുന്ന ദിഗംബർ ബാഡ്ജെ മാപ്പുസാക്ഷിയായി മാറിയിരുന്നു. 
താൻ ഗോഡ്സെയ്ക്കും മറ്റു പ്രതികൾക്കും ഒപ്പം, സവർക്കറിനെ പലതവണ സന്ദർശിച്ചതായും, ഗാന്ധിജിയെ വധിയ്ക്കാൻ പോകുന്നതിനു മുൻപ്, ഗോഡ്സെയും, ആപ്തെയും സവർക്കറെ വീട്ടിൽ പോയി കണ്ട് അനുഗ്രഹം വാങ്ങിയിരുന്നത് താൻ നേരിൽ കണ്ടു എന്നായിരുന്നു ബഡ്‌ജെയുടെ മൊഴി. 
മാത്രമല്ല കോടതിയിൽ വിചാരണവേളയിൽ, തനിയ്ക്ക് ഗോഡ്സെയെയും, ആപ്തെയെയും അടുത്ത പരിചയം ഉണ്ടെന്ന്  സവർക്കറിന് സമ്മതിയ്ക്കേണ്ടിയും വന്നു. എന്നിട്ടും, തെളിവുകൾ പോരാ എന്ന് പറഞ്ഞ് കോടതി സവർക്കറിനെ വെറുതെ വിടുകയാണ് ചെയ്തത്.

രക്ഷപ്പെട്ടെങ്കിലും സവർക്കറുടെ പിന്നീടുള്ള ജീവിതം കഠിനമായിരുന്നു. സാമൂഹികമായ അവഗണന അയാൾ നേരിട്ടു. നെഹ്രുസർക്കാർ അയാൾക്കെതിരെ ശക്തമായ നിലപാടായിരുന്നു എടുത്തത്. വർഗീയപ്രസംഗം നടത്തിയതിന് ചാർജ്ജ് ചെയ്ത പഴയ കേസുകളൊക്കെ സർക്കാർ കുത്തിപ്പൊക്കിയതോടെ പലപ്രാവശ്യം അറസ്റ്റും, ജയിലും കയറി ഇറങ്ങേണ്ടി വന്നു. 
ഹിന്ദുമഹാസഭയിൽ നിന്നും, രാഷ്ട്രീയപ്രവർത്തനങ്ങളിൽ നിന്നും അയാൾക്ക് ഒഴിഞ്ഞു മാറേണ്ടിയും വന്നു. ആർ.എസ്.എസ്സുകാർ ഒഴികെ ആരും അയാളെ തിരിഞ്ഞു നോക്കിയില്ല. ജീവിയ്ക്കാൻ ഏറെ ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥയിൽ, നെഹ്രുവിന്റെ കാലശേഷം വന്ന ലാൽബഹാദൂർ ശാസ്ത്രിയെ പോയിക്കണ്ട് സഹായം അഭ്യർത്ഥിച്ചപ്പോൾ, സർക്കാർ സ്വതന്ത്രസമര പെൻഷൻ അനുവദിച്ചു കിട്ടിയത് മാത്രമായിരുന്നു ആശ്വാസം. 

1966 ഫെബ്രുവരിയിൽ അയാൾ അസുഖബാധിതനായി മരണമടഞ്ഞു. ആർ.എസ്.എസ്സുകാർ സംഘടിപ്പിച്ച ശവഘോഷയാത്ര ഒഴികെ, മറ്റാരും അയാൾക്കായി ആദരാഞ്ജലികൾ അർപ്പിയ്ക്കാൻ പോലും എത്തിയില്ല.

ഹിന്ദുമഹാസഭക്കാരൻ ആയിരുന്നെങ്കിലും, ശരിയ്ക്കും ആർ.എസ്.എസ് ആണ് സവർക്കറെ അവരുടെ താത്വികആചാരനായിക്കണ്ട് എന്നും കൂടെ നിന്നത്.  ഗാന്ധിവധത്തിന് പിന്നിലെ മാസ്റ്റർ ബ്രെയിൻ സവർക്കർ  തന്നെയായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്.

ആർ.എസ്.എസ്സുകാരനായ ഗോഡ്‌സെയുടെ ഗോഡ്ഫാദർ ആയിരുന്നു സവർക്കർ. എന്നാൽ എല്ലാ കുറ്റവും ഗോഡ്‌സെ സ്വയം ഏറ്റെടുത്ത് സവർക്കറെ നിയമത്തിൽ നിന്നും രക്ഷപ്പെടുത്തി.

ഗാന്ധിജിയെ കൊന്നതിന് സവർക്കർ നൽകിയ സേവനത്തെ ആർ.എസ്.എസ് ഒരിയ്ക്കലും മറന്നില്ല. പിന്നീട് 2003ൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നപ്പോൾ, സവർക്കറുടെ ചിത്രം പാർലമെന്റിൽ വെച്ചു ആദരിയ്ക്കാൻ തുടങ്ങി. 

സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന് ബ്രിട്ടീഷുകാർക്ക് മാപ്പെഴുതികൊടുത്ത, ഗാന്ധിവധക്കേസിലെ പ്രതിയായ, തികഞ്ഞ വർഗ്ഗീയവാദിയായ മനുഷ്യൻ, അങ്ങനെ “വീരസവർക്കർ” ആയി മാറി...


തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ  

സുപ്രീം കോടതിയിൽ അഭിഭാഷകനായി ജോലി ചെയ്യുന്ന സമയത്ത് നിർമ്മൽ ചാറ്റർജി ഹിന്ദു മഹാസഭയുടെ നേതാക്കളായ സുഹൃത്തുക്കളുമായി  വീണ്ടും അടുപ്പത്തിലായി. സവർക്കറും അനുയായികളും പുറത്തു പോയതോടെ, മിതവാദികളുടെ നേതൃത്വത്തിലായ ഹിന്ദുമഹാസഭയുടെ അക്കാലത്തെ പ്രസിഡൻറ്  ഡോ:എൻ.ബി.ഖാരെ ആയിരുന്നു.  

വരുന്ന പൊതുതെരഞ്ഞെടുപ്പിൽ എടുക്കേണ്ട നിലപാടുകളെക്കുറിച്ച് ചർച്ച ചെയ്യാൻ, 1951 ഏപ്രിലിൽ ജയ്‌പൂരിൽ കൂടിയ ഹിന്ദുമഹാസഭയുടെ സ്‌പെഷ്യൽ സമ്മേളനത്തിൽ നിർമ്മൽ ചാറ്റർജി പങ്കെടുത്തു. ഹിന്ദുമഹാസഭയുടെ സ്ഥാനാർഥികളായി അഹിന്ദുക്കളെയും പരിഗണിയ്ക്കണമെന്ന് ഒരു പ്രമേയത്തെ അദ്ദേഹം പിന്തുണച്ചു. രാജ്യം ഭരിയ്ക്കുന്ന കോൺഗ്രസിനെതിരെ കഴിവുള്ള എല്ലാ മണ്ഡലങ്ങളിലും, ഹിന്ദുമഹാസഭയുടെ നയങ്ങൾ അംഗീകരിയ്ക്കുന്ന എല്ലാ മതവിഭാഗങ്ങളിലുംപെട്ട സ്ഥാനാർത്ഥികളെ നിർത്താൻ സമ്മേളനം തീരുമാനിച്ചു.

സമ്മേളനതീരുമാനപ്രകാരം 1952ൽ നടന്ന പൊതുതെരെഞ്ഞെടുപ്പിൽ ബംഗാളിലെ ഹൂഗ്ലി മണ്ഡലത്തിൽ നിന്നും മത്സരിച്ച നിർമ്മൽ ചന്ദ്ര ചാറ്റർജി , ശക്തയായ കൊണ്ഗ്രെസ്സ് നേതാവായ രേണുക റേയെ തോൽപ്പിച്ച് പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 
ഒരു പാർലമെന്റേറിയൻ എന്ന നിലയിൽ മികച്ച പ്രവർത്തനമാണ് അദ്ദേഹം നടത്തിയത്.

അക്കാലത്ത് ഹിന്ദുമഹാസഭയിൽ വീണ്ടും തീവ്രവാദക്കാർ പിടി മുറുക്കാൻ ശ്രമിച്ചതിന്റെ ഫലമായി, ഗ്രൂപ്പ് കളികൾ സജീവമായി. നിർമ്മൽ ചന്ദ്ര ചാറ്റർജിയെ തങ്ങളുടെ മുഖ്യശത്രുക്കളിലൊരാളായി കണ്ടിരുന്ന തീവ്രവാദക്കാർ, അദ്ദേഹത്തിനെതിരെ സംഘടനയ്ക്ക് ഉള്ളിൽ കരുക്കൾ നീക്കി. അതിന്റെ ഫലമായി 1957ലെ പൊതുതെരെഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെട്ടു. 
തൻറെ പരാജയത്തിനായി ഹിന്ദുമഹാസഭയുടെ ഉള്ളിലുള്ള ചില നേതാക്കളാണ് ചരട് വലിച്ചതെന്ന് ബോധ്യമായ അദ്ദേഹം, പാർട്ടിയിൽ നിന്നും രാജി വെച്ചു. പിന്നീട് ഒരിയ്ക്കലും അദ്ദേഹം ഹിന്ദുമഹാസഭയിൽ പ്രവർത്തിച്ചില്ല.


 1962 ലെ തെരെഞ്ഞെടുപ്പിൽ വീണ്ടും ഹൂഗ്ലി മണ്ഡലത്തിൽ നിന്നും സ്വതന്ത്രസ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിച്ചു. എന്നാൽ കമ്മ്യുണിസ്റ് പാർട്ടി ഓഫ് ഇന്ത്യ (CPI) സ്ഥാനാർഥിയായ പ്രഭാത് ഖർ അദ്ദേഹത്തെ പരാജയപ്പെടുത്തി.


കമ്മ്യുണിസ്റ്റുകാരും നിർമ്മൽ ചാറ്റർജിയും

ഇന്ത്യയിൽ കോൺഗ്രസ്സും, ഹിന്ദുമഹാസഭയും അല്ലാതെ ഉണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയപാർട്ടി കമ്മ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സി.പി.ഐ) ആയിരുന്നു. വൈരുദ്ധാത്മിക ഭൗദ്ധികവാദത്തെ അടിസ്ഥാനമാക്കിയുള്ള കമ്മ്യുണിസ്റ്റ് ആശയങ്ങളോട് യാതൊരു യോജിപ്പുമില്ലാതിരുന്ന തികഞ്ഞ മതഭക്തനായിരുന്ന നിർമ്മൽചന്ദ്ര ചാറ്റർജി, അത് കൊണ്ട് തന്നെ, ഒരിയ്ക്കലും കമ്മ്യുണിസ്റ്റ് പാർട്ടിയിൽ മെമ്പർഷിപ്പ് എടുക്കുകയോ, കമ്മ്യുണിസ്റ്റുകാരനായി പ്രവർത്തിയ്ക്കുകയോ ചെയ്തിട്ടില്ല.

കൽക്കട്ട ഹൈകോടതിയിൽ വക്കീലായി പ്രാക്ടീസ് ചെയ്യുന്ന സമയത്താണ്, തന്നെപ്പോലെ തന്നെ ഇംഗ്ലണ്ടിൽ പോയി ബാരിസ്റ്ററായ മറ്റൊരു  യുവഅഭിഭാഷകനെ, നിർമ്മൽ ചന്ദ്രചാറ്റർജി പരിചയപ്പെടുന്നത്. ജ്യോതിബസു ആയിരുന്നു ആ യുവവക്കീൽ. 
കൊൽക്കത്തയുടെ സാമൂഹികസാംസ്ക്കാരികരാഷ്ട്രീയ മേഖലകളിൽ സജീവമായിരുന്ന ആ യുവാവ് നിർമ്മൽ ചന്ദ്ര ചാറ്റർജിയുടെ അടുത്ത കുടുംബസുഹൃത്തായി മാറി. കമ്മ്യുണിസ്റ്റ് പാർട്ടി നേതാവായ ജ്യോതിബസുവുമായുള്ള സൗഹൃദം മരണം വരെ ദൃഢമായിരുന്നു.


വിജയിച്ച കൊണ്ഗ്രെസ്സ് സ്ഥാനാർഥി, വേതനം പറ്റുന്ന സർക്കാർ കരാർ ചെയ്തിരുന്നു എന്ന വസ്തുത മറച്ചു വെച്ചതിന്, കോടതി ഇലക്ഷൻ വിജയം അസാധുവാക്കിയതോടെ, 1963 ല്‍, ബംഗാളിലെ ബര്‍ദ്വാന്‍ ലോക്സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വന്നു. കോൺഗ്രസിന്റെ കുത്തകയായിരുന്നു ആ സീറ്റ്. കോണ്‍ഗ്രസിനെ ഏത് വിധേനയും പരാജയപ്പെടുത്തണം എന്ന ലക്ഷ്യത്തോടെ നീങ്ങിയ ബംഗാളിലെ ഇടതുമുന്നണി, നിർമ്മൽ ചന്ദ്രചാറ്റർജിയെ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിപ്പിച്ചാൽ വിജയിയ്ക്കുമെന്ന് കണക്ക് കൂട്ടി, ജ്യോതിബസുവിന്റെ അദ്ദേഹത്തിന്റെ അടുത്തേയ്ക്ക് അയച്ചു. 

ജ്യോതിബസുവും, സി.പി.ഐ നേതാക്കളായ ഭവാനി സെൻ, ബിനോയ് ചൗധരി, എസ്.കെ.ആചാര്യ, ആർ.എസ്.പി നേതാവായ ത്രിദിബ് ചൗധരി എന്നിവർ നിർമ്മൽ ചന്ദ്രചാറ്റർജിയെ സന്ദർശിച്ച് ചർച്ചകൾ നടത്തി. ഒട്ടേറെ സാമൂഹ്യപ്രവർത്തകരും അദ്ദേഹത്തെ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിയ്ക്കാൻ നിർബന്ധിച്ചു. ഏറെ സമ്മർദ്ദങ്ങൾക്ക് ഒടുവിൽ അദ്ദേഹം സ്വതന്ത്രസ്ഥാനാർത്ഥിയായിമത്സരരംഗത്ത് ഇറങ്ങി. കൊണ്ഗ്രെസ്സും, ഹിന്ദുമഹാസഭയും ഒഴികെയുള്ള പാർട്ടികളെല്ലാം അദ്ദേഹത്തെ പിന്തുണച്ചു. അദ്ദേഹം ആ മണ്ഡലത്തിൽ അട്ടിമറി വിജയം നേടി.

1967  വീണ്ടും അദ്ദേഹം ബര്‍ദ്വാന്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിച്ചു. 1971 ൽ അസുഖബാധിതനായി മരണമടയുന്നത് വരെ അദ്ദേഹം എം.പിയായി തുടർന്നു.


ജ്യോതിബസുവുമായുള്ള അടുപ്പം കാരണവും, ഇംഗ്ലണ്ടിൽ പഠിയ്ക്കുന്ന കാലത്ത് ബ്രിട്ടീഷ് കമ്മ്യുണിസ്റ്റ് പാർട്ടി നേതാക്കളുമായി ഉണ്ടായ ബന്ധം കാരണവും, നിർമ്മൽചന്ദ്ര ചാറ്റർജിയുടെ മകൻ സോമനാഥ്‌ ചാറ്റർജി ഒരു കമ്മ്യുണിസ്റ്റുകാരനായി മാറിയിരുന്നു. 
നിർമ്മൽ ചന്ദ്ര ചാറ്റർജി മരണമടഞ്ഞപ്പോൾ, ആ മണ്ഡലത്തിൽ സോമനാഥ്‌ ചാറ്റർജി സി.പി.എം സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ചു. പിന്നീട് ആണവക്കരാർ വിഷയത്തിൽ പാർട്ടി നിലപാടിന് വിരുദ്ധമായി എടുത്തിന് പാർട്ടി പുറത്താക്കുന്നത് വരെ, സോമനാഥ്‌ ചാറ്റർജി സി.പി.എമ്മിന്റെ പ്രമുഖ നേതാവായി തുടർന്നു.

സംക്ഷിപ്തം

ഗാന്ധിജിയെപ്പോലെ, ഹിന്ദുമതവിശ്വാസി ആകുന്നതിനൊപ്പം തന്നെ, മറ്റു മതമൂല്യങ്ങളെ ബഹുമാനിച്ചിരുന്ന  സനാതന ഹിന്ദുവായിരുന്നു ജീവിതകാലം മുഴുവൻ നിർമ്മൽ ചന്ദ്ര ചാറ്റർജി. ഗാന്ധിജിയുമായി അടുത്ത സൗഹൃദവും, ബഹുമാനവും അദ്ദേഹം പുലർത്തിയിരുന്നു. ജഡ്ജിയായി വരെ ജോലി ചെയ്ത ഒരു നിയമജ്ഞൻ എന്ന നിലയിൽ, ഒരിയ്ക്കലും നിയമവിരുദ്ധമായ ഒരു കുറ്റകൃത്യത്തിനും അദ്ദേഹം പോയിട്ടുമില്ല.

അങ്ങനെ സാമൂഹ്യസേവകനായ ഒരു നല്ല മനുഷ്യനെ, ഗാന്ധി ഘാതകനായി മുദ്ര കുത്താൻ ശ്രമിയ്ക്കുന്ന സംഘികൾ ചെയ്യുന്നത്, സ്വന്തം കറുത്ത ഭൂതകാലത്തെ വെള്ള പൂശൽ മാത്രമല്ല, ..
മറിച്ച് ചരിത്രസത്യത്തോടുള്ള കൊഞ്ഞനം കുത്തൽ കൂടിയാണ്.


കടൽ വെള്ളത്തിൽ ഒരുപിടി നങ്ക് കലക്കിയാൽ ആ വെള്ളം വിഷം ആകില്ല എന്ന് മാത്രം അവർ ഓർത്താൽ നന്ന്!



References
1)    Keeping the Faith: Memoirs of a Parliamentarian”, Somnadh chatterji
HarperCollins Publishers India a joint venture with The India Today Group, New Delhi 2010

2)    Hindu politics : the message of the Mahasabha ; collection of speeches & addresses by Nirmal Chandra Chatterjee( Book ) 1944 and 1945

3)    "From A Hindu To A Communist: The Political Journey Of Somnath Chatterjee". By Jaideep Mazumdar., Swarajyamag. 13 August 2018

4)    Awakening of new India : problems of today” by Nirmal Chandra Chatterjee ( Book )
published in 1952 

Comments

Shaji said…
1948 Jun ൽ ജഡ്‌ജി ആയി ചുമതല ഏൽക്കുന്നത് വരെ അങ്ങേര് ഹിന്ദുമഹാസഭ അധ്യ്ക്ഷൻ ആയിരുന്നു എന്ന കാര്യം ന്യായീകരണ കമ്മിറ്റി വിട്ടു കളഞ്ഞു
BENCY MOHAN G said…
അത് കൊണ്ട്? മഹാസഭ പ്രവർത്തനം മതിയാക്കി ജഡ്ജിയായ ആൾക്ക് അതിനുശേഷം നടന്ന ഗാന്ധിവധത്തിൽ പങ്കുണ്ടെന്ന് പറയുന്ന സംഘി നുണക്കഥ തുറന്നു കാട്ടാൻ ഇത്രയും തന്നെ ധാരാളം.
N.V.SANKARAN said…
RSS ന്റെ ഹിന്ദിത്വവാദത്തിനു തീവ്രത പോര എന്ന് പറഞ്ഞു ഹിന്ദു മഹാസഭയിൽ ചേർന്നവർ ചെയ്ത കൊലപാതകത്തിന് RSS എങ്ങിനെ ഉത്തരവാദികൾ ആകും, മതേതറേ?
N.V.SANKARAN said…
കഴിഞ്ഞ 70 വർഷക്കാൽമായി മതേതറ മുഖം മൂഡികളായിഞ്ഞ ഹിന്ദു വീർദ്ധർ പ്രചരിപ്പിവാപുകൊണ്ടിരിക്കുന്ന ഗീബൽസിയൻ കള്ളം ഇപ്പോഴും ആവർത്തിച്ചുകൊണ്ടിരുന്നാലും അതു സത്യമാകില്ല, മതേതറെ.

Popular posts from this blog

ശംബുകൻ

മതവിശ്വാസവും വര്‍ഗ്ഗീയവാദവും - പൊതുചര്‍ച്ച