ഗുഡ് ബൈ മാഡിബ ....




2013ന്റെ ഏറ്റവും വലിയ നഷ്ടം എന്താണ് എന്ന് ചോദിച്ചാല്‍ ലോകമെങ്ങും ഉള്ള മനുഷ്യര്‍ പറയുന്ന ഒരു ഉത്തരമാണ് ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രപിതാവായ നെല്‍സന്‍ മണ്ടേലയുടെ വിടവാങ്ങല്‍ എന്ന്. കാരണം അദ്ദേഹത്തെപോലെ സ്വന്തം വ്യക്തിപ്രഭാവം കൊണ്ട് താന്‍ ജീവിച്ചിരുന്ന കാലത്തെ ലോകത്തിന്റെ മനസാക്ഷിയെ ഇത്ര  ആഴത്തില്‍  സ്വാധീനിച്ച്, ഏവരുടെയും ആദരവും സ്നേഹവും നേടിയ മഹത് വ്യക്തിത്വങ്ങള്‍ അപൂര്‍വ്വം ആണ്.

നെല്‍സന്‍ മണ്ടേലയുടെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത്, നന്നേ കുട്ടിക്കാലത്ത് “ഐപ്സോ”യുടെ (ആള്‍ ഇന്ത്യ പീസ്‌ & സോളിഡാരിറ്റി ഓര്‍ഗനൈസേഷന്‍) ഒരു ജാഥയില്‍ പങ്കെടുത്ത് “നെല്‍സണ്‍ മണ്ടേലയെ മോചിപ്പിയ്ക്കുക” എന്ന് മറ്റു കുട്ടികള്‍ക്കൊപ്പം മുദ്രാവാക്യം വിളിച്ച കാലത്തെയാണ്.

നെല്‍സണ്‍ മണ്ടേല ----- സ്നേഹത്തോടെ “മാഡിബ” എന്ന് വിളിച്ച, നമ്മുടെ രാജ്യത്ത് നിന്നും എത്രയോ അകലെ ജീവിച്ച, ആ കറുത്ത ദക്ഷിണആഫ്രിക്കന്‍ മനുഷ്യനെ, നാം എന്ത് കൊണ്ട് ഇത്രയധികം സ്നേഹിച്ചു?

കാരണം ഒന്ന് മാത്രം.
ഇരുള്‍ എന്നും നിറയുന്ന നമ്മുടെ ലോകത്ത്, നന്മയുടെ ചെറുതിരികള്‍ തെളിയിച്ച്, മനുഷ്യത്വത്തിന്റെ പ്രകാശം പരത്തിയ ഈ മനുഷ്യന്‍ നമുക്ക് ഒരു വിശ്വാസം നല്‍കിയിരുന്നു,
തളരാത്ത പോരാട്ടത്തിലുള്ള വിശ്വാസം!

ജീവിതയാത്ര

ദക്ഷിണാഫ്രിക്കയിലെ കിഴക്കന്‍ കേപ് പ്രവിശ്യയിലെ ഉംടാട ജില്ലയിലെ മവേസോ ഗ്രാമത്തില്‍, 1918 ജൂലായ് 18 നാണ് മണ്ടേല ജനിച്ചത്. കേപ് പ്രവിശ്യയിലെ ട്രാന്‍സ്‌കെയിന്‍ പ്രദേശം ഭരിച്ചിരുന്ന തെംബു വംശത്തില്‍പ്പെട്ടയാളാണ് മണ്ടേലയുടെ  പിതാവ് ഗാഡ്‌ല ഹെന്‍റി മ്ഫാകനൈസ്വ. അദ്ദേഹത്തിന്റെ മൂന്നാമത്തെ ഭാര്യയായ നോസികേനി ഫായിയായിരുന്നു മണ്ടേലയുടെ മാതാവ്.  
മണ്ടേലയുടെ അച്ഛൻ ആ പ്രദേശത്തെ ആദിവാസിമുഖ്യരുടെ ഉപദേശകനായിരുന്നു. പക്ഷേ,വെള്ളക്കാരനായ മജിസ്ട്രേട്ടുമായി തെറ്റിയതിനെ തുടർന്ന് അദ്ദേഹത്തിനു ആ പദവി നഷ്ടപ്പെട്ടു. പ്രതിസന്ധിയിലായ കുടുംബം ക്യുനു എന്നൊരു കുഗ്രാമത്തിലേക്ക്‌ താമസം മാറ്റാൻ നിർബന്ധിതമായി. റോഡ്‌ പോലുമില്ലാത്ത നാട്‌. നിറയെ കന്നുകാലികൾ. ഒരു കുടിലിലായിരുന്നു താമസം. പാചകമൊക്കെ പുറത്ത്‌. അതിനു അരുവിയിൽ നിന്നുള്ള വെള്ളമായിരുന്നു ഉപയോഗിച്ചിരുന്നത്‌.

സ്കൂളിൽ ചേരുംവരെ "വഴക്കാളി"എന്ന് അർത്ഥംവരുന്ന  ഒരു പേരായിരുന്നു വീട്ടുകാർ വിളിച്ചിരുന്നത്‌.
ഏഴാമത്തെ വയസിലാണ് മണ്ടേല വിദ്യാഭ്യാസമാരംഭിച്ചത്. സ്‌കൂളില്‍ അദ്ദേഹത്തിന്റെ അദ്ധ്യാപകരില്‍ ഒരാളായിരുന്നു നെല്‍സണ്‍ എന്ന പേരു കൂടി നല്‍കിയത്.

നെല്‍സണ്‍ മണ്ടെലയ്ക്ക് 9 വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. ജീവിതം വഴിത്തിരിവിലായ നാളുകളായിരുന്നു അത്‌. തെമ്പു പ്രദേശത്തെ റീജന്റായ ജോണ്‍ഗിന്റാബ നെൽസണെ ദെത്തെടുത്തു. അദ്ദേഹത്തെ റീജന്റാക്കാൻ നെൽസന്റെ അച്ഛൻ ശിപാർശ്ശ ചെയ്തതിന്റെ നന്ദിസൂചകമായിരുന്നു ഇത്‌. അങ്ങനെ നെൽസൺ അദ്ദേഹത്തിന്റെ രാജകീയ വസതിയിൽ താമസമാക്കി.

മെട്രിക്കുലേഷന്‍ പാസ്സായശേഷം ഫോര്‍ട്ട് ഹെയര്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന മണ്ടേല ആദ്യവര്‍ഷം തന്നെ സ്റ്റുഡന്റ് റപ്രസന്റേറ്റിവ് കൗണ്‍സില്‍ യൂണിവേഴ്‌സിറ്റി നിയമങ്ങള്‍ക്കെതിരെ നടത്തിയ സമരത്തില്‍ പങ്കെടുത്തുകൊണ്ടാണ് തന്റെ സമര ജീവിതം ആരംഭിച്ചത്. ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ യൂണിവേഴ്‌സിറ്റി പുറത്താക്കി.

യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പുറത്തായ മണ്ടേലയെ വിവാഹം കഴിപ്പിക്കാന്‍ ജോണ്‍ഗിന്റാബ തീരുമാനിച്ചു. എന്നാല്‍ ഇതില്‍ താല്‍പര്യമില്ലാതിരുന്ന മണ്ടേല ജോഹന്നാസ്ബര്‍ഗിലേക്ക് ഓടിപ്പോയി. അവിടെ ഒരു ഖനിയില്‍ കാവല്‍ക്കാരനായി ജോലിചെയ്തുവെങ്കിലും റീജന്റിന്റെ ദത്തുപുത്രനാണെന്നറിഞ്ഞപ്പോള്‍ മണ്ടേലയെ അവിടെനിന്നും പിരിച്ചുവിട്ടു.  

ജോഹന്നസ്ബർഗ് ജീവിതത്തിനിടക്കാണ് മണ്ടേല ഒരു സുഹൃത്തു വഴി വാൾട്ട‍ർ സിസുലുവിനെ പരിചയപ്പെടുന്നത്. സിസുലുവിന്റെ ശുപാർശയിൽ മണ്ടേലക്ക് ഒരു വക്കീലോഫീസിൽ ഗുമസ്തനായി ജോലി ലഭിച്ചു. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ നയങ്ങളോട് പിന്തുണ പുലർത്തിയിരുന്ന ഒരു സ്ഥാപനമായിരുന്നു ഇത്. ഇവിടെ വെച്ച് മണ്ടേല, കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരെ പരിചയപ്പെടുകയുണ്ടായി.
പാർട്ടി ക്ലാസ്സുകൾ പങ്കെടുക്കുകയും, ചർച്ചകളിൽ ഭാഗഭാക്കാകുകയും ചെയ്തെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വം നേടാൻ അദ്ദേഹം ശ്രമിച്ചില്ല. നിരീശ്വരവാദത്തെപിന്തുണക്കുന്ന കമ്മ്യൂണിസ്റ്റു പാർട്ടിയുമായുള്ള ബന്ധം തന്റെ  ക്രൈസ്തവ മതവിശ്വാസത്തിനു പരുക്കേൽപ്പിക്കുമെന്ന് അക്കാലത്ത് വിശ്വസിച്ചിരുന്നതായി മണ്ടേല പിന്നീട് രേഖപ്പെടുത്തിയിട്ടുണ്ട്

പിന്നീട് അദ്ദേഹം യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ആഫ്രിക്കയില്‍നിന്നും ബിരുദം നേടുകയും യൂണിവേഴ്‌സിറ്റി ഓഫ് വിറ്റ്‌വാട്ടേര്‍ഴ്‌സ്‌രാന്‍ഡില്‍ നിയമപഠനം തുടങ്ങുകയും ചെയ്തു.
1941 ൽ ജോൺഗിന്റാബ, മണ്ടേലയെ വിറ്റ്വാട്ടർസ്രാൻഡിൽ ചെന്നു കണ്ട് തെംബുലാൻഡിലേക്ക് തിരിച്ചുവരാൻ ആവശ്യപ്പെട്ടു. 1943 ൽ ബിരുദം പൂർത്തിയാക്കിയ മണ്ടേലക്ക്, തെംബുലാൻഡിലെ കൗൺസിലാറാകാൻ താൽപര്യമുണ്ടായിരുന്നില്ല. അവശതയനുഭവിക്കുന്ന കറുത്ത വർഗ്ഗക്കാർക്കുവേണ്ടി സമരം നയിക്കാനാണ് അദ്ദേഹം തീരുമാനിച്ചിരുന്നത്
ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍  സജീവമായ മണ്ടേലയുടെ നേതൃത്വത്തിലാണ് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ യുവജന വിഭാഗം നിലവില്‍ വന്നത്.

യൂറോപ്യന്‍ വംശജരായ ആഫ്രിക്കക്കാര്‍ക്ക് ആധിപത്യമുള്ളതും, വര്‍ണ്ണവിവേചനത്തിനും വംശീയമായ വേര്‍തിരിവിനും വേണ്ടി നിലകൊണ്ടിരുന്നതുമായ നാഷണല്‍ പാര്‍ട്ടിയുടെ ഭരണത്തിനെതിരെ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ 1952ലെ സമരത്തിലും 1955ലെ പീപ്പിള്‍സ് കോണ്‍ഗ്രസ്സിലും മണ്ടേല സജീവമായി പങ്കെടുത്തിരുന്നു.
ഈ സമയത്ത് മണ്ടേല, സുഹൃത്തായ ഒളിവര്‍ തംബുവിനോടൊന്നിച്ച്, കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് നിയമസഹായം നല്‍കാനായി, മണ്ടേല ആന്റ് തംബൊ എന്ന സ്ഥാപനവും രൂപവത്കരിച്ചിരുന്നു.

മഹാത്മാ ഗാന്ധിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ആദ്യകാലങ്ങളില്‍ അഹിംസയിലൂന്നിയ പ്രതിഷേധ പ്രവര്‍ത്തനങ്ങളായിരുന്നെങ്കി,ലും ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലേക്ക്‌ അടുത്തതോടെ മണ്ടേല അഹിംസയുടെ പാത ഉപേക്ഷിച്ച്, ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സായുധ വിഭാഗമായ എം.കെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന ഉംഖോണ്ടൊ വിസിസ്വെയുടെ തലവനായി, സൈന്യത്തിനും സര്‍ക്കാരിനുമെതിരെ അട്ടിമറിപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും, ഭാവിയില്‍ ഗറില്ല യുദ്ധം നടത്താന്‍ വേണ്ടിയുള്ള പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്തു.

ഇതേത്തുടര്‍ന്ന് 1962 ആഗസ്റ്റ് 5ന് 17 മാസത്തോളം ഒളിവില്‍ കഴിഞ്ഞ മണ്ടേല അറസ്റ്റ് ചെയ്യപ്പെടുകയും അഞ്ചു വര്‍ഷം തടവിന് വിധിക്കപ്പെടുകയും ചെയ്തു. പിന്നീട് അറസ്റ്റിലായ പ്രധാന എ.എന്‍സി നേതാക്കളോടൊപ്പം 1964 ഏപ്രില്‍ 20 ന് പ്രിട്ടോറിയയിലെ സുപ്രീം കോടതിയില്‍ മണ്ടേല വീണ്ടും വിചാരണ നേരിട്ടു.

**************************

കറുത്ത വര്‍ഗക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതിയ കറുത്ത നേതാക്കളെപ്പറ്റി ചോദിച്ചാല്‍ ആരുടേയും മനസ്സിലേക്ക് ഓടിവരിക മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും നെല്‍സണ്‍ മണ്ടേലയുമായിരിക്കും. അമേരിക്കയിലെ ആഫ്രിക്കന്‍ വംശജര്‍ക്കുവേണ്ടി പൊരുതിയ കിങ്ങും ആഫ്രിക്കയിലെ ആഫ്രിക്കന്‍ വംശജര്‍ക്കായി പൊരുതിയ മണ്ടേലയും ജീവിതത്തിലൊരിക്കലും കണ്ടുമുട്ടിയിട്ടില്ല. ഏതാണ്ട് 6,000 നാഴിക അകന്നുകഴിയുന്ന രണ്ട് ഭൂഖണ്ഡങ്ങളിലായിരുന്നു ഇരുവരും. എങ്കിലും 1964 ഈ രണ്ട് മനുഷ്യരുടെയും ജീവിതത്തിലെ നിര്‍ണായക വര്‍ഷമായിരുന്നു.

ഒരു പതിറ്റാണ്ടോളം നീണ്ട തന്റെ സമരത്തിന് ഫലം കിട്ടിത്തുടങ്ങുമെന്ന് മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന് വ്യക്തമായി തുടങ്ങിയത് അക്കൊല്ലമാണ്. അദ്ദേഹത്തിന്റെ ആവശ്യങ്ങളനുസരിച്ചുള്ള നിയമങ്ങള്‍ അംഗീകരിക്കാന്‍ യു.എസ്. കോണ്‍ഗ്രസ് ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. തൊട്ട് മുമ്പത്തെക്കൊല്ലം വാഷിങ്ടണ്‍ മാളില്‍ അദ്ദേഹം ജനസഹസ്രങ്ങളുടെ മുന്നില്‍ നടത്തിയ ലോകപ്രസിദ്ധമായ പ്രസംഗം ('ഐ ഹാവ് എ ഡ്രീം' ) വെള്ളക്കാരായ രാഷ്ട്രീയക്കാരെ പോലും പ്രചോദിപ്പിച്ചു

മറ്റൊരു വന്‍കരയില്‍ സമാനമായ ആവശ്യങ്ങളുടെ പേരില്‍ സമരം നടത്തിയ നെല്‍സണ്‍ മണ്ടേല രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ നേരിടുകയായിരുന്നു അന്ന്. 182 സാക്ഷികള്‍, പതിനായിരക്കണക്കിന് പേജ് തെളിവുകള്‍.
എങ്കിലും ഈ തെളിവുകളേക്കാളും സാക്ഷികളേക്കാളും അന്ന് ലോകം ശ്രദ്ധിച്ചത് മണ്ടേല കോടതിയില്‍ ചെയ്ത പ്രസംഗമായിരുന്നു.

''സ്വന്തം ദുരിതങ്ങളില്‍നിന്നും അനുഭവങ്ങളില്‍നിന്നും പ്രചോദിതരായ ആഫ്രിക്കന്‍ ജനതയുടെ പ്രക്ഷോഭമാണിത്. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള പ്രക്ഷോഭം. എല്ലാ വ്യക്തികളും തുല്യാവസരങ്ങള്‍ അനുഭവിക്കുന്ന സ്വതന്ത്രവും ജനാധിപത്യപരവുമായ സമൂഹമെന്ന ആദര്‍ശമാതൃകയാണ് ഞാന്‍ ഉള്ളില്‍ കൊണ്ടുനടക്കുന്നത്. ഈ ലക്ഷ്യം നേടാനായി ജീവിക്കാന്‍ കഴിയണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ദൈവം ആഗ്രഹിക്കുകയാണെങ്കില്‍, ഈ ഒരു ലക്ഷ്യത്തിനായി മരിക്കാനും ഞാന്‍ തയ്യാറാണ്.''

പ്രതി കുറ്റവാളിയാണെന്ന് തന്നെയാവും വിധിയെന്ന് ഉറപ്പായിരുന്നു.
അട്ടിമറി,വിദേശാധിപത്യത്തിനു വഴിതെളിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി തുടങ്ങിയ രാജ്യദ്രോഹക്കുറ്റങ്ങളായിരുന്നു ഇവര്‍ക്കെതിരെ ആരോപിച്ചത്.
ദക്ഷിണാഫ്രിക്കന്‍ പീനല്‍ കോഡ് വെച്ച് വധശിക്ഷ വരെ ലഭിച്ചേക്കാവുന്ന കുറ്റവാളി.

1964 ജൂണ്‍ 11-ന് വിധി പ്രസ്താവിച്ച ജസ്റ്റിസ് ക്വാര്‍ട്ടസ് ഡി വെറ്റ് പക്ഷേ, മണ്ടേലയേയും കൂട്ടരെയും രക്തസാക്ഷികളാക്കേണ്ടതില്ല എന്നാണ് നിശ്ചയിച്ചത്. പകരം അദ്ദേഹത്തേയും മറ്റ് എട്ടുപേരെയും ആയുഷ്‌കാലം തടവിലിടാന്‍ ഉത്തരവിട്ടു.

അമേരിക്കയില്‍ മാര്‍ട്ടിന്‍ ലൂഥര്‍കിങ് ആവശ്യപ്പെട്ട സിവില്‍ റൈറ്റ്‌സ് നിയമം പാസ്സാക്കാന്‍ യു.എസ്. കോണ്‍ഗ്രസിന് മുമ്പിലുണ്ടായിരുന്ന അവസാന കടമ്പയും ഒഴിവായതിന്റെ പിറ്റേന്നായിരുന്നു ഇത്. കിങ്ങിനേക്കാള്‍ 11 വയസ്സ് മൂത്ത മണ്ടേലയ്ക്ക് അന്ന് 44 വയസ്സായിരുന്നു. അന്ന് ജയിലറയിലേക്ക് പോയ അദ്ദേഹത്തെ 1990-ല്‍ 71-മത്തെ വയസ്സിലാണ് ലോകം പിന്നെ കണ്ടത്. 

*******************

തുടര്‍ന്ന് 18 വര്‍ഷം റോബന്‍ ദ്വീപിലെ ജയിലിലായിരുന്നു മണ്ടേല.
ദക്ഷിണാഫ്രിക്ക സന്ദര്‍ശിക്കുന്ന ഭൂരിപക്ഷമാളുകളും കാണാനുള്ള സ്ഥലങ്ങളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കാത്ത ഇടമാണ് റോബന്‍ ദ്വീപ്. കേപ്ടൗണിന്റെ തീരത്തുനിന്ന് ഏഴ് കിലോമീറ്റര്‍ അകലെ മൂന്ന് കിലോമീറ്റര്‍ നീളവും കഷ്ടിച്ച് രണ്ട് കിലോമീറ്റര്‍ വീതിയും മാത്രമുള്ള ഒരു കൊച്ചുദ്വീപ്. ഭംഗിയുള്ള പ്രകൃതിദൃശ്യങ്ങളൊന്നുമില്ലെങ്കിലും പലയിടത്തും സഞ്ചാരികള്‍ ഭക്തിയും വിനയവും കൊണ്ട് നിശ്ശബ്ദരാകും.
ഈ ദ്വീപിലാണ് മണ്ടേല 18 വര്‍ഷം ഏകാന്തതടവ് അനുഭവിച്ചത്.

18 വര്‍ഷവും നിത്യവും അദ്ദേഹം പകലന്തിയോളം എല്ലുമുറിയെ പണിയെടുക്കുകയായിരുന്നു. കുമ്മായക്കല്ലിന്റെ ക്വാറികളില്‍, നിഷ്ഠൂരമായ വെയിലിന്റെ തിളക്കവും പൊടിപടലങ്ങളും സഹിച്ചുകൊണ്ട് അദ്ദേഹം വെട്ടിയെടുത്ത പാറക്കല്ലുകളുപയോഗിച്ചാണ് ഇപ്പോള്‍ വിനോദസഞ്ചാരികള്‍ നീങ്ങുന്ന ആ റോഡുകളില്‍ ചിലതെല്ലാം നിര്‍മിച്ചത്.

ഈ ദ്വീപിലെ പരമപ്രധാനമായ കാഴ്ചസ്ഥലം മണ്ടേലയെ പാര്‍പ്പിച്ച ഇടുങ്ങിയ സെല്ലാണ്. 6അടി നീളവും, 7അടി വീതിയുമുള്ള ഒരു മുറിയിലായിരുന്നു അദ്ദേഹത്തെ തടവിലിട്ടിരുന്നത്. കിടക്കാനായി ഒരു പുല്ലുപായ മാത്രമാണ് നൽകിയിരുന്നത്. ആറടി രണ്ടിഞ്ചുകാരനായ മണ്ടേല നിവര്‍ന്ന് കിടന്നാല്‍ തല ഒരു ചുവരിലും പാദം മറുചുവരിലും മുട്ടും.

തടവുകാരെ അവരുടെ വർണ്ണമനുസരിച്ച്‌ വേർതിരിച്ചിരുന്നു, കറുത്ത വർഗ്ഗക്കാരായിരുന്നു താഴെത്തട്ടിൽ. കൂടാതെ രാഷ്ട്രീയത്തടവുകാരേ  മറ്റുള്ള തടവുകാരെ അപേക്ഷിച്ച്‌ താഴ്‌ന്ന നിലയിലായിരുന്നു കണക്കാക്കിയിരുന്നത്‌. ഡി ഗ്രൂപ്പ്‌ തടവകാരനായതിനാൽ ആറു മാസത്തിൽ ഒരു സന്ദർശകനേയും ഒരു കത്തുമായിരുന്നു മണ്ടേലക്ക്‌ നൽകിയിരുന്നത്‌, കത്തുകൾ പലപ്പോളും വൈകിയും, സെൻസർഷിപ്പ്‌ കാരണം വായിക്കാൻ പറ്റാത്ത അവസ്ഥയിലുമായിരുന്നു അദ്ദേഹത്തിനു ലഭിച്ചിരുന്നത്‌.

 ചുണ്ണാമ്പ് ക്വാറിയിലെ ജോലിയുടെ കാഠിന്യം മൂലം മണ്ടേലയുടെ കാഴ്ചശക്തിക്ക് സാരമായ പ്രശ്നങ്ങൾ ഉണ്ടായി. വർത്തമാനപത്രങ്ങൾ അദ്ദേഹത്തിന് വിലക്കിയിരുന്നു. മണ്ടേലയുടെ ജയിൽവാസകാലത്ത് അദ്ദേഹത്തിന്റെ അമ്മയും മകനും മരണമടഞ്ഞുവെങ്കിലും, അവരുടെ ശവസംസ്കാരചടങ്ങുകളിൽ പങ്കെടുക്കാൻ അധികാരികൾ അദ്ദേഹത്തെ അനുവദിച്ചില്ല.

ഇക്കാലത്ത് യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടന്റെ വിദൂര പഠന പരിപാടിയിലൂടെ ബാച്ചിലര്‍ ഒഫ് ലോ ബിരുദം അദ്ദേഹം കരസ്ഥമാക്കി.

ഏതാണ്ട് 20 വര്‍ഷം തടവില്‍ കഴിഞ്ഞ മണ്ടേലയ്ക്ക് 1985-ലെ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായ പി.ഡബ്ലിയു. ബോത ഒരു സ്വാതന്ത്ര്യ വാഗ്ദാനം നല്‍കി. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് സായുധസമരത്തിന്റെ പാത ഉപേക്ഷിക്കുമെന്ന് ഉറപ്പ് നല്‍കിയാല്‍ അദ്ദേഹത്തെ മോചിപ്പിക്കാമെന്ന്.

അവജ്ഞ നിറഞ്ഞ വാക്കുകളിലാണ് മണ്ടേല അത് തിരസ്‌കരിച്ചത് : ''ജനങ്ങളുടെ സംഘടന നിരോധിതമായിരിക്കുന്ന കാലത്ത് എന്ത് സ്വാതന്ത്ര്യമാണ് എനിക്ക് വാഗ്ദാനം ചെയ്യുന്നത്? സ്വതന്ത്രരായ മനുഷ്യര്‍ക്ക് മാത്രമേ ചര്‍ച്ചകള്‍ നടത്താനാവൂ. തടവുകാരന് കരാറുകളിലേര്‍പ്പെടാനാവില്ല.''

1982 മാര്‍ച്ചില്‍ മണ്ടേലയെ പോള്‍സ്മൂര്‍ ജയിലിലേക്ക് മാറ്റി.

നാടുകടത്തപ്പെട്ട ടാംബോയുടെ നേതൃത്വത്തിലുള്ള ആഫ്രിക്കന്‍ നാഷനല്‍ കോണ്‍ഗ്രസ് 1980ല്‍ അന്താരാഷ്ട്ര തലത്തില്‍ വര്‍ണവിവേചനത്തിനെതിരെ കാമ്പയിന്‍ സംഘടിപ്പിച്ചു. എന്നാല്‍, അത് ശ്രദ്ധ കേന്ദ്രീകരിച്ചത് മണ്ടേലയുടെ ജയില്‍ മോചനത്തിലായിരുന്നു. 1988ല്‍ ഈ ആവശ്യം മൂര്‍ധന്യത്തിലായി. ലണ്ടനിലെ വെംബ്ളി സ്റ്റേഡിയത്തില്‍ നടന്ന കച്ചേരിയില്‍ നെല്‍സണ്‍ മണ്ടേലയെ മോചിപ്പിക്കുകഎന്ന മുദ്രാവാക്യം 72,000 പേര്‍ ഏറ്റുപാടിയത് ലോകം കണ്ടു.

1967ല്‍ വര്‍ണവിവേചന ഭരണകൂടത്തിനെതിരായി ദക്ഷിണാഫ്രിക്കക്കുമേല്‍ നടത്തിയ ഉപരോധം ശക്തിപ്പെടുത്തുന്നതിലേക്ക് പൊതുജനസമ്മര്‍ദം ലോകനേതാക്കളെ നയിച്ചു.  മണ്ടേല വിട്ടയക്കാന്‍, ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരിനുമേല്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടായി.

1989 ല്‍ പ്രസിഡന്റ് ബോത്തയ്ക്ക് പകരം ഫ്രഡറിക് ഡിക്ലര്‍ക്ക് സ്ഥാനമേറ്റെടുക്കയും മണ്ടേലയുടേ മോചനം പ്രഖ്യാപിക്കുകയും ചെയ്തു. 1990 ഫിബ്രുവരി 11 ന് പ്രസിഡന്റ് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റേയും എന്‍. സിയുടെയും മറ്റു വര്‍ണ്ണവിരുദ്ധ പ്രസ്ഥാനങ്ങളുടെയും മേലെയുണ്ടായിരുന്ന നിരോധനം എടുത്തുമാറ്റുകയും മണ്ടേലയെ തടവിലിനിന്നും വിട്ടയക്കുമെന്നും പ്രസ്താവിച്ചു. ഫെബ്രുവരി 11ന്,  27 വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം, മണ്ടേലയെ വിക്റ്റര്‍ വേര്‍സ്റ്റര്‍ ജയിലില്‍നിന്നും മോചിതനാക്കി.


ഒരു പുരുഷായുസ്സ് എന്നൊക്കെ വിളിക്കേണ്ടത്ര കാലം ഇങ്ങനെ ജയിലഴികള്‍ക്ക് പിന്നില്‍ കഴിഞ്ഞ മനുഷ്യന്‍ ഒടുവില്‍ എങ്ങനെയായിരിക്കും പുറത്തിറങ്ങിയിരിക്കുക?
കണ്ണിലെ കനലുകളും മനസ്സിലെ അഗ്‌നിയും കെടാതെ വെച്ച പ്രതികാരദാഹിയായിട്ടാവില്ലെ?

അല്ല എന്ന ചരിത്രം നമ്മുടെ മുന്നിലുണ്ട്.

തന്നെ ദ്രോഹിച്ചവനും ആഫ്രിക്കക്കാരനാണെന്നും അവനും ഈ മണ്ണില്‍ തുല്യാവസരങ്ങളോടെ ജീവിക്കാന്‍ അവകാശമുണ്ട് എന്നുമുള്ള പഴയ സ്വപ്നം തന്നെയായിരുന്നു അപ്പോഴും അദ്ദേഹത്തിന്റെ മനസ്സില്‍.

മോചിതനായതിനെത്തുടര്‍ന്ന് മണ്ടേല പാര്‍ട്ടി നേതൃത്വത്തിലേക്ക് മടങ്ങിവരികയും ആദ്യത്തെ ബഹുവര്‍ഗ്ഗപ്രാതിനിധ്യമുള്ള തിരഞ്ഞെടുപ്പിനു വഴിതെളിച്ച ബഹുകക്ഷി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. 1994 ഏപ്രില്‍ 27 നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന് 62 ശതമാനം വോട്ടുകള്‍ നേടുകയും മണ്ടേല ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരനായ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 

ദക്ഷിണാഫ്രിക്കയില്‍ നടന്ന ആദ്യത്തെ ജനാധിപത്യ തിരഞ്ഞെടുപ്പില്‍ മലയിടിഞ്ഞു വീഴുന്നതു പോലുള്ള ഭൂരിപക്ഷത്തോടെ പ്രസിഡന്റായ മണ്ടേല പിന്നീടുള്ള അഞ്ചുവര്‍ഷവും ശ്രമിച്ചത് വെളുത്തവനും വിവിധ ഗോത്രവര്‍ഗങ്ങളില്‍പ്പെട്ട കറുത്തവരും സ്വരച്ചേര്‍ച്ചയോടെ ജീവിക്കുന്ന റിപ്പബ്ലിക്ക് കെട്ടിപ്പടുക്കാനായിരുന്നു.
 (പ്രസിദ്ധ ഹോളിവുഡ് താരം ക്ലിന്റ് ഈസ്റ്റ്‌വുഡ് ഇതേപ്പറ്റി ഒരു സിനിമ തന്നെ ചെയ്തിട്ടുണ്ട് - മോര്‍ഗന്‍ ഫ്രീമാന്‍ മണ്ടേലയുടെ വേഷമണിഞ്ഞ 'ഇന്‍വിക്റ്റസ്').

മണ്ടേല ജയിലില്‍ കഴിയുന്ന അതേകാലത്ത് ഇരുണ്ട ഭൂഖണ്ഡത്തിലെ പലയിടങ്ങളിലും സ്വാതന്ത്ര്യസമരങ്ങള്‍ നയിച്ച വേറെ കറുത്തതാരങ്ങള്‍ എത്രയോപേരുണ്ട്. പക്ഷേ, അധികാരത്തിലെത്തി ഏറെക്കഴിയും മുമ്പ് മിക്കവരും മുമ്പ് അവര്‍ എതിര്‍ത്തവരേക്കാള്‍ നിഷ്ഠൂരരായ ഭരണാധികാരികളായിത്തീര്‍ന്നു, അവരെപ്പറ്റി ലജ്ജിപ്പിക്കുന്ന അഴിമതിക്കഥകള്‍ അങ്ങാടിപ്പാട്ടുകളായി.
ഭിന്നിപ്പിച്ച് ഭരിക്കുന്ന തന്ത്രങ്ങളുടെ ഭാഗമായി അവര്‍ വ്യത്യസ്ത ഗോത്രങ്ങളെ തമ്മിലടിപ്പിച്ച് ചോരപ്പുഴകളൊഴുക്കി. അവരാരും സ്വമേധയാ സ്ഥാനമൊഴിഞ്ഞതുമില്ല. പലരും പട്ടാളവിപ്ലങ്ങളിലൂടെയും കലാപങ്ങളിലൂടെയും സ്ഥാനഭ്രഷ്ടരാക്കപ്പെട്ടു. ചിലര്‍ കൊലചെയ്യപ്പെട്ടു. കാലയവനികയ്ക്കുള്ളില്‍ മറഞ്ഞപ്പോള്‍ അവര്‍ക്കുവേണ്ടി കണ്ണീരൊഴുക്കാന്‍ ആരുമുണ്ടായതുമില്ല.

ഇവരില്‍ നിന്നെല്ലാം പ്രകാശവര്‍ഷങ്ങള്‍ അകലെനിന്ന മണ്ടേല, ഭരണത്തിലെ അഞ്ചുവര്‍ഷം പൂര്‍ത്തിയായപ്പോള്‍ രണ്ടാമതൊരു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍പോലും മിനക്കെട്ടില്ല. രണ്ടാമതൊരു വട്ടം കൂടി പ്രസിഡന്റാകാന്‍ വിസമ്മതിച്ച മണ്ടേല താമ്പോ എംബെക്കിയെ തന്റെ പിന്‍ഗാമിയായി നിശ്ചയിച്ചു.

1999-ല്‍ അധികാര രാഷ്ട്രീയത്തിനോട് വിട പറഞ്ഞ മണ്ടേല 2005-ല്‍ പൊതുജീവിതത്തിനോടും വിട പറഞ്ഞു.
ദാരിദ്ര്യത്തിനും എയ്‌ഡ്‌സ്‌ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്കുമായി നെല്‍സണ്‍ മണ്ടേല ഫൗണ്ടേഷന്‍ സ്ഥാപിച്ച്‌ കൊണ്ട്‌ അതിന്റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി.

ദക്ഷിണാഫ്രിക്കയുടെ പിതാവായി അംഗീകരിക്കപ്പെട്ട മണ്ടേലയെതേടി 250ലേറെ അംഗീകാരങ്ങള്‍ എത്തി. ഫ്രഡറിക് ഡിക്ലര്‍ക്കിനോടൊപ്പം 1993ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം പങ്കിട്ട മണ്ടേലയ്ക്ക് 1990ലെ ഭാരതരത്‌നം പുരസ്‌കാരവും ലഭിച്ചു. ഈ പുരസ്‌കാരം ലഭിക്കുന്ന ഭാരതീയനല്ലാത്ത രണ്ടാമത്തെ വ്യക്തിയാണ് അദ്ദേഹം.

പൊതുജീവിതത്തിന് വലിയ പ്രാധാന്യം നല്‍കിയ മറ്റു പല മഹാന്മാരെയും പോലെ, മണ്ടേലയുടെ കുടുംബജീവിതവും അത്ര  ഭദ്രം ആയിരുന്നില്ല.
മൂന്നു തവണ വിവാഹിതനായ മണ്ടേലക്ക് ആറു മക്കളും 20 ചെറുമക്കളുമുണ്ട്.
ആഫ്രിക്കന്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകയും നഴ്‌സുമായിരുന്ന എവ്‌ലിന്‍ മാസെ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യഭാര്യ. 1944ല്‍ വിവാഹം കഴിച്ച ഇവര്‍, 13 വര്‍ഷത്തിന്‌ ശേഷം, മതവിശ്വാസത്തിന്റെ പേരിലുള്ള സ്വരച്ചേര്‍ച്ച ഇല്ലായ്മ കാരണം, 1957ല്‍ വിവാഹമോചിതര്‍ ആയി.
1958ലായിരുന്നു സാമൂഹ്യപ്രവര്‍ത്തകയായ വിന്നി മണ്ടേല അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക്‌ കടന്ന്‌ വരുന്നത്‌. 1996ല്‍ വിന്നിയും മണ്ടേലയുമായി വേര്‍പിരിഞ്ഞു.
തന്റെ എണ്‍പതാം പിറന്നാളിലാണ്‌ ഗ്രാക മെക്കലിനെ വിവാഹം കഴിക്കുന്നത്‌. മൊസാംബിക്കിന്റെ മുന്‍ പ്രസിഡന്റ്‌ സമോറ മെക്കലിന്റെ വിധവയാണിവര്‍. അങ്ങനെ അവർ രണ്ടു രാഷ്ട്രങ്ങളുടെ പ്രഥമവനിതയാകുന്ന ഏക വ്യക്തിയായി.


'ദ ലോങ് വാക്ക് ടു ഫ്രീഡം' എന്ന അദ്ദേഹത്തിന്റെ ആത്മകഥ എഴുതാന്‍ സഹായിച്ച റിച്ചാഡ് സ്റ്റെംഗല്‍ മൂന്നുവര്‍ഷം ഈ ജോലിക്ക് ചെലവഴിച്ചു. അതിനുശേഷം സ്റ്റെംഗല്‍ ഇങ്ങനെ എഴുതി:

'മണ്ടേലയുടെ ഒപ്പം സമയം ചെലവഴിച്ച ആരും സമ്മതിക്കും അതൊരു വിശേഷ ആനുകൂല്യം മാത്രമല്ല വലിയൊരു ആനന്ദം കൂടിയാണെന്ന്. അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ ഒരു പ്രകാശമാണ്. നിങ്ങള്‍ക്ക് കുറച്ചുകൂടി ഉയരമുണ്ടെന്ന് തോന്നും, നിങ്ങള്‍ കുറച്ചുകൂടി വലിയവനാണെന്നും... ഞാനദ്ദേഹത്തെ സ്‌നേഹിച്ചു. എന്റെ ജീവിതത്തില്‍ സംഭവിച്ച പല നന്മകളുടെയും കാരണക്കാരന്‍ അദ്ദേഹമായിരുന്നു. പുസ്തകം പൂര്‍ത്തിയാക്കി ഞാന്‍ അദ്ദേഹത്തോട് വിട പറഞ്ഞപ്പോള്‍ ജീവിതത്തില്‍ സൂര്യന്‍ അസ്തമിച്ചതു പോലെയാണെനിക്ക് തോന്നിയത്.'

മണ്ടേലയുടെ വംശത്തിൽപ്പെട്ട മുതിർന്നവരെ ബഹുമാനസൂചകമായി വിളിക്കുന്ന മാഡിബ എന്ന പേരാണ്‌ ദക്ഷിണാഫ്രിക്കക്കാർ മണ്ടേലയെ വിളിച്ചിരുന്നത്. അദ്ദേഹത്തോടുള്ള ആദരസൂചകമായി ആദ്ദേഹം ജനിച്ച തീയതിയായ ജൂലൈ 18 “നെല്‍സണ്‍ മണ്ടേല” ദിനമായി ആചരിയ്ക്കുമെന്ന് 2009 നവംബറില്‍ ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചു.

2012-ല്‍ ആണ് മണ്ടേല ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് ആസ്പത്രിയിലായത്. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നറിഞ്ഞപ്പോള്‍  ദക്ഷിണാഫ്രിക്കയുടെ ശ്വാസം നിലച്ചു. ലോകത്തിന്റെ മറ്റുഭാഗങ്ങളിലും ആളുകള്‍ ആശങ്കാഭരിതരായി, പ്രാര്‍ഥിച്ചു. പക്ഷെ ഒടുവില്‍ 2013 ഡിസംബര്‍ 5 ന് അദ്ദേഹം വിട വാങ്ങി.

* * *
എതിരാളികള്‍ ഭീകരവാദിയായും കമ്യൂണിസ്റ്റ്‌ അനുഭാവിയായും ചിത്രീകരിക്കുന്ന നെല്‍സണ്‍ മണ്ടേലയുടെ ജീവിതം പോരാട്ടങ്ങളുടെ ചരിത്രമാണ്‌. വര്‍ണ വിവേചനത്തിനെതിരെ കരുത്തോടെ നിലകൊണ്ട ആ ജീവിതത്തില്‍ ദശകങ്ങള്‍ നീണ്ട ജയില്‍വാസവും സ്വകാര്യ ജീവിതത്തിലെ തിരിച്ചടികളും തെല്ലും ചലനങ്ങള്‍ സൃഷ്ടിച്ചില്ല.
നിറം കെട്ട ബാല്യവും സ്വപ്‌നങ്ങളില്ലാത്ത കൗമാരവും, തടവറയിലെ യൗവനവും, ആ ജീവിതത്തിന്‌ ഒന്നും നല്‍കിയില്ലെങ്കിലും, സ്വയം എരിഞ്ഞ്‌ ലോകത്തിന്‌ നന്മയുടെ വെളളി വെളിച്ചം പകര്‍ന്നാണ്‌ ആ മടക്കം.

നാമെല്ലാം ധീരനായകന്മാരെ കിട്ടാന്‍ കൊതിക്കുന്നവരാണ്.
സമാനതകളില്ലാത്ത സമരപഥത്തിലൂടെ ചരിത്രത്തിന്റെ ഗതിമാറ്റിയ മഹാവിപ്ലവകാരികളുടെ ഒന്നാം നിരയിലാണു നെൽസൺ മണ്ടേലയുടെ സ്ഥാനം.
ആ മഹിതജന്മങ്ങളിൽ ഇന്ന് നമ്മോടൊപ്പമുള്ളത്‌ ഫിദൽ കാസ്ട്രോ മാത്രം.


ഗുഡ് ബൈ മാഡിബ ....

നിങ്ങള്‍ ഞങ്ങളുടെ ഓര്‍മ്മയില്‍ എന്നും ജീവിയ്ക്കും..

Comments

Popular posts from this blog

ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !

ശംബുകൻ

മതവിശ്വാസവും വര്‍ഗ്ഗീയവാദവും - പൊതുചര്‍ച്ച